ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണ ചടങ്ങിലും സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' അവസാനമായി ആലപിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഗാനത്തിന്റെ ക്രമത്തെച്ചൊല്ലി തമിഴകത്ത് കടുത്ത അമർഷം ഉയരുന്നത്.
വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ 23 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിൽ ആദ്യമായി രണ്ട് കോൺഗ്രസ് പ്രതിനിധികളും മന്ത്രിമാരായി ചുമതലയേറ്റു. എന്നാൽ, ചടങ്ങിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആദ്യവും ദേശീയഗാനമായ 'ജനഗണമന' രണ്ടാമതും ആലപിച്ചു. അതിനുശേഷമാണ് തമിഴ് പ്രാർഥനാ ഗാനം ആലപിച്ചത്. ഇത് തമിഴ് വികാരത്തെയും നിലവിലെ കീഴ്വഴക്കങ്ങളെയും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സഖ്യകക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ പുതിയ സർക്കാരിനെതിരെ രംഗത്തുവന്നു.
ചടങ്ങിന്റെ പൂർണ ചുമതല രാജ്ഭവനാണെന്നും തമിഴ്നാട് സർക്കാരിന് ഇതിൽ പങ്കില്ലെന്നുമാണ് വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം നേതാവ് നഞ്ചിൽ സമ്പത്ത് പ്രതികരിച്ചത്. വന്ദേമാതരത്തിന് മുൻഗണന നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരമാണ് ഗവർണർ സി.പി. രാധാകൃഷ്ണൻ ഈ ക്രമീകരണം നടത്തിയത്.
കഴിഞ്ഞ തവണ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ വിവാദം ഉയർന്നിരുന്നു. അന്നു തമിഴ് ഗാനം ഇനി മുതൽ ആദ്യമേ പാടൂ എന്ന് ടിവികെ ഉറപ്പ് നൽകിയിരുന്നതാണ്. വാക്ക് പാലിക്കാൻ പുതിയ സർക്കാരിനു കഴിഞ്ഞില്ലെന്നു കോൺഗ്രസ് എംപി ജ്യോതിമണി വിമർശിച്ചു. ഗവർണറിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അവർ ആരോപിച്ചു.
തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പുതിയ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നു പ്രധാന പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമാണ് ഈ മാറ്റങ്ങൾക്ക് കാരണം. എന്നാൽ തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.